വക്കം പുരുഷോത്തമൻ ഇനി ഓർമ്മകളിൽ: ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ മുൻ സ്പീക്കറും മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമന്‍റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. തിരുവനന്തപുരം വക്കത്തെ വീട്ടുവളപ്പിലായിരുന്നു ചടങ്ങുകള്‍. രാവിലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി
നടേശന്‍ തുടങ്ങിയ നേതാക്കള്‍ വക്കത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് വക്കം പുരുഷോത്തമന്‍
അന്തരിച്ചത്. നേരത്തെ ഡിസിസി ഓഫീസിലും കെപിസിസി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ കരുത്തുറ്റ നേതാവായിരുന്നു വക്കം. കർക്കശക്കാരനായ സ്പീക്കറുടെയും മികച്ച ഭരണാധികാരിയുടെയും റോളിൽ മിന്നിത്തിളങ്ങിയ ചരിത്രമായിരുന്നു വക്കം പുരുഷോത്തമന്റേത്. എംഎൽഎമാരെ വരച്ചവരയിൽ നിർത്തിയിരുന്ന സ്പീക്കറായിരുന്നു വക്കം. തലമുതിർന്ന അംഗമായാൽ പോലും ഒരു മയവുമില്ലാതെ വടിയെടുക്കാൻ മടിക്കാത്ത വക്കം പുരുഷോത്തമന്റെ ശൈലി നിയമ സഭാ ചരിത്രത്തിലെ നിർണ്ണായക ഏടായിരുന്നു. ഏറ്റവും കൂടുതൽ കാലം സ്പീക്കറായതിൻറെ റെക്കേർഡ് അദ്ദേഹത്തിന്റെ പേരിലാണ്.
അഭിഭാഷക ജോലിയിൽ നിന്നും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ വക്കത്തിന് മുന്നിൽ വാദിച്ചു ജയിക്കാൻ കഴിയാതെ എതിരാളികൾ പോലും പതറി. 1982 ൽ സ്പീക്കർ പദവിയിൽ നിന്നും രാജിവച്ച് ആലപ്പുഴ വഴി ലോക്സസഭയിലേക്ക് മത്സരിച്ചു. ലോക്സഭാ കാലം മുഴുവൻ ചെയർമാൻ പാനലിൽ തുടർന്നു. കന്നിയങ്കത്തിൽ ആറ്റിങ്ങലിൽ തോറ്റുവെന്നും പിന്നീട് 1970 മുതൽ നാലുതവണ ആറ്റിങ്ങൽ എംഎൽഎയായിരുന്നു. 1971 ൽ അച്യുതമേനോൻ മന്ത്രിസഭയിലും 1980 ൽ നായനാർ മന്ത്രിസഭയിലും പിന്നെ 2004 ൽ ആദ്യ ഉമ്മൻ ചാണ്ടി സർക്കാറിലും മന്ത്രിയായിരുന്നു.