09 May 2024 Thursday

നമിതയുടെ മരണം; പ്രതി ആൻസൺ അറസ്റ്റിൽ, തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും

ckmnews


മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ ബൈക്കോടിച്ച ആൻസൺ റോയിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർഥിനിയായിരുന്ന ആർ. നമിത (20) യെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആയവന ഏനാനല്ലൂർ കുഴുമ്പിത്താഴം കിഴക്കേമുട്ടത്ത് ആൻസൻ റോയിയുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആൻസൺ ആശുപത്രി വിട്ടതിനെ തുടർന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ തെളിവെടുപ്പ് നടത്തിയ ശേഷം ആൻസനെ കോടതിയിൽ ഹാജരാക്കും. ആൻസണെതിരെ കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആൺസണ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രതി ഓടിച്ചിരുന്ന ബൈക്കിന് സാങ്കേതിക തകരാർ ഇല്ലെന്നും മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ജൂലായ് 26-ന് വൈകിട്ട് നാലരയോടെയാണ്മൂവാറ്റുപുഴ നിർമ്മല കോളജിലെ അവസാന വർഷ ബി.കോം വിദ്യാത്ഥിയും വാളകം കുന്നക്കൽ വടക്കേ പുഷ്പകം വീട്ടിൽ നമിത ആൻസൺ അമിത വേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് മരിച്ചത്. ഇരുപതാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങവെയാണ് മകളുടെ മരണവാർത്ത നമിതയുടെ വീട്ടുകാരെ തേടിയെത്തുന്നത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഇറങ്ങിയ നമിതയെയും കൂട്ടുകാരി അനുശ്രീയേയും കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുന്നതിനിടെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുശ്രീയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. മകളുടെ ജീവനെടുത്ത കേസിൽ പ്രതി ആൻസൺ റോയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് നമിതയുടെ മാതാപിതാക്കൾ ഗിരിജയും രഘുവും ആവശ്യപ്പെടുന്നത്. രണ്ട് കൊലപാതക ശ്രമം, അടിപിടി, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ആൻസൺ.