09 May 2024 Thursday

പൊലീസ് തലപ്പത്ത് അഴിച്ചുപണി; വിനോദ് കുമാര്‍ ഡിജിപി പദവിയോടെ വിജിലന്‍സ് ഡയറക്ടര്‍; മനോജ് എബ്രഹാം ഇന്റലിജന്‍സ് മേധാവി

ckmnews


പൊലീസ് തലപ്പത്ത് അഴിച്ചുപണി. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റത്തോടെ വിജിലന്‍ ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായി സ്ഥാനമാറ്റം നല്‍കി. കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ. അക്ബര്‍ കൊച്ചി കമ്മീഷണറാകും.


ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി 31 നു വിരമിക്കുന്നതിനാലാണ് എഡിജിപിയായിരുന്ന വിനോദ് കുമാറിനെ ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തിയത്. ജയില്‍ മേധാവി കെ.പദ്മ കുമാറിനെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. എംആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്‍കി ഉത്തരവിറക്കി.


ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയായിരുന്ന ഡോ. സന്‍ജീബ് കുമാര്‍ പത്‌ജോഷിയെ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അധ്യക്ഷനായും നിയമിച്ചു. ക്രൈം എ.ഡി.ജി.പി. എച്ച്. വെങ്കടേഷിന് സൈബര്‍ ഓപറേഷന്റെയും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെയും ചുമതല നല്‍കി. ഇന്റലിജന്‍സ് ഐ.ജി. പി. പ്രകാശിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പുതിയ ഐ.ജി.യായി നിയമിച്ചു.


കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.യായിരുന്ന പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഡി.ഐ.ജി.യായി നിയമിച്ചു. പൊലീസ് ജനറല്‍ ഡി.ഐ.ജി.യായിരുന്ന തോംസണ്‍ ജോസിനെ കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയായി നിയമിച്ചു.