പ്ലസ് വൺ പ്രവേശനം; 97 താത്ക്കാലിക ബാച്ചുകൾ കൂടി അനുവദിച്ചു
സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. 97 താത്ക്കാലിക ബാച്ചുകൾ കൂടി അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കൂടുതൽ ബാച്ചുകൾ മലപ്പുറം ജില്ലയിലാണ് അനുവദിച്ചിരിക്കുന്നത്.
57 ബാച്ചുകൾ സർക്കാർ സ്‌കൂളുകളിലാണ് അനുവദിച്ചിരിക്കുന്നത്. 40 ബാച്ചുകൾ എയ്ഡഡ് മേഖലയിലാണ്. 5820 അധിക സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 കണ്ണൂർ – 10 ,കാസർകോട് 15 എന്നിങ്ങനെയാണ് ബാച്ചുകൾ. സയൻസ് – 17, ഹ്യുമനിറ്റിസ് – 52 , കൊമേഴ്‌സ് – 28 ബാച്ചുകളാണ് അനുവദിച്ചത്. സീറ്റ് കിട്ടാത്തത് പുതിയ കാര്യമല്ല. 2016ന് മുൻപ് പ്രശ്നം സങ്കീർണമായിരുന്നു. ഇടത് സർക്കാരാണ് വിഷയത്തിൽ ഇടപെട്ടത്. വിഷയം രാഷ്ട്രീയമാക്കി മാറ്റുന്നത് ശരിയല്ല. പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ ശേഷവും രാഷ്ട്രീയമാക്കി മാറ്റുന്നത് ശരിയല്ല. മലപ്പുറത്ത് അൺ എയ്ഡഡ് സ്‌കൂളുകൾ 90 ശതമാനവും അനുവദിച്ചത് യു ഡി എഫ് ആണ്. 1990 ന് ശേഷം മുസ്ലിം ലീഗ് 15 വർഷം വിദ്യാഭ്യാസ വകുപ്പ് ഭരിച്ചു. അന്ന് ലീഗ് ചെറുവിരൽ അനക്കിയില്ല. കുട്ടികൾ കുറഞ്ഞ ബാച്ചുകൾ ആവശ്യമുള്ള സ്ഥലത്തേക്ക് മാറ്റും. സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും വി ശിവൻ കുട്ടി പറഞ്ഞു.
അതേസമയം, അധിക ബാച്ചുകൾ അനുവദിച്ചാലും 5158 കുട്ടികൾക്ക് മലപ്പുറം ജില്ലയിൽ സീറ്റില്ല എന്നാണ് കണക്കുകൾ.എല്ലാ ജില്ലകളിലും സീറ്റുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് എൽഡിഎഫ് സർക്കാരിൻറെ പ്രഖ്യാപിത ലക്ഷ്യമാണ്,കുട്ടികളില്ലാത്ത ബാച്ചുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല…എത്ര സമ്മർദ്ദം ഉണ്ടായാലും ആ ബാച്ചുകൾ കുട്ടികൾ ഉള്ള സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.