09 May 2024 Thursday

ഓൺലൈൻ ഗെയിമിലൂടെ പോയ പണം തിരിച്ചുപിടിക്കാൻ ജ്വല്ലറിയിൽനിന്ന് മാല മോഷ്ടിച്ച യുവതി പിടിയിൽ

ckmnews


പാലക്കാട്: വാണിയംകുളത്തു ജ്വല്ലറിയിൽനിന്ന് അരപ്പവന്റെ മാല മോഷ്ടിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് തരൂർ ചിറക്കോട് സുജിതയെ (30) ആണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി സെയിൽസ്മാനെ കബളിപ്പിച്ച് സ്വർണ മാല മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ മാസം 15-നു രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ജ്വല്ലറിയിൽനിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയിലാണ് സമാനമായ മറ്റൊരു കേസിൽ യുവതി തൃശൂരിൽ നിന്ന് പിടിയിലാക്കുന്നത്.


ഇതിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു വാണിയംകുളത്തെ കേസിൽ കുറ്റസമ്മതം നടത്തിയത്. പിന്നാലെ ഒറ്റപ്പാലം പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പു പൂർത്തിയാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തു. ഓൺലൈൻ ഗെയിം കളിച്ചതു വഴി നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനാണ് മോഷണം നടത്തിയതെന്നാണ് യുവതിയുടെ മൊഴി. കുടുംബം അറിയാതെ ഗെയിം കളിച്ച് 5000 രൂപ നഷ്ടപ്പെട്ടെന്നും ഇതു കണ്ടെത്താൻ വഴിയില്ലാതെയാണു മോഷണം നടത്തിയതെന്നും സുജിത കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു.

സ്വർണം പട്ടാമ്പിയിലെ ജ്വല്ലറിയിൽ നിന്നു പൊലീസ് വീണ്ടെടുത്തു. ആലത്തൂർ, തൃശൂർ ഈസ്റ്റ് സ്റ്റേഷനുകളിലും യുവതിയുടെ പേരിൽ സമാനമായ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു. ഒറ്റപ്പാലം എഎസ്പി യോഗേഷ് മാന്ധ്യ, പൊലീസ് ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ കെ.ജെ.പ്രവീൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം