08 May 2024 Wednesday

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട:കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയിൽ പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയിലായത് വയനാട്,ചെര്‍പ്പുളശ്ശേരി സ്വദേശികള്‍

ckmnews

പെരിന്തല്‍മണ്ണയില്‍ വന്‍     കഞ്ചാവ് വേട്ട:കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയിൽ


പെരിന്തല്‍മണ്ണയില്‍  പോലീസിന്‍റെ പിടിയിലായത് വയനാട്,ചെര്‍പ്പുളശ്ശേരി സ്വദേശികള്‍


പെരിന്തൽമണ്ണ:ആഡംബരകാറില്‍ ഒളിപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന  166   കിലോഗ്രാം കഞ്ചാവുമായി  രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയിലായി.വയനാട് മുട്ടില്‍ സ്വദേശി ഇല്ലിക്കോട്ടില്‍ മുഹമ്മദ് ഷാഫി(34), ചെര്‍പ്പുളശ്ശേരി കൈലിയാട്  സ്വദേശി കുന്നപ്പുള്ളി മുഹമ്മദ് അഷറഫ് (38) എന്നിവരെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ,പെരിന്തല്‍മണ്ണ ഡി.വൈ.ഐസ്.പി.എം.സന്തോഷ്കുമാര്‍,എന്നിവരുടെ നേതൃത്വത്തില്‍  സി.ഐ.പ്രേംജിത്ത്,എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍  എന്നിവരടങ്ങുന്ന സംഘം     പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ വള്ളുവനാട് സ്ക്കൂളിന് സമീപം വച്ച് നടത്തിയ  പ്രത്യേക പരിശോധനയില്‍ അറസ്റ്റ് ചെയ്തത്.കാറിനുള്ളില്‍  പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു കഞ്ചാവ് കടത്തിയത്. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ കഞ്ചാവു കടത്തി വരുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന.ആന്ധ്ര ,ഒഡീഷ  സംസ്ഥാനങ്ങളില്‍  നിന്നും ആഡംബരകാറുകളിലും ചരക്കു ലോറികളിലും  വന്‍തോതില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച്  തൃശ്ശൂര്‍, മലപ്പുറം,  പാലക്കാട്  , കോഴിക്കോട് ,  ജില്ലകളില്‍  വന്‍തോതില്‍  വില്‍പ്പനനടത്തുന്ന  മൊത്തവില്‍പ്പന  സംഘത്തിലെ  ചില കണ്ണികളെ  കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്   രഹസ്യ വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ. പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഇത്തരത്തിലുള്ള സംഘത്തിലെ ഏജന്‍റുമാരെ  രഹസ്യമായി നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ്  കഞ്ചാവു കടത്തുസംഘത്തിലെ മുഖ്യകണ്ണികളായ രണ്ടുപേരെ 166 കിലോയോളം കഞ്ചാവു  സഹിതം അറസ്റ്റ് ചെയ്യാന്‍    പെരിന്തല്‍മണ്ണ പോലീസിനായത്.ബാംഗ്ലൂര്‍ , കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന    ഏജന്‍റുമാര്‍ മുഖേന ലഭിക്കുന്ന  ഓര്‍ഡറനുസരിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ വലിയ അളവില്‍ കഞ്ചാവ് കേരളത്തിലും പുറത്തും എത്തിച്ച് രഹസ്യ കേന്ദ്രങ്ങളില്‍ സംഭരിച്ച്  മലബാര്‍ ജില്ലകളിലേക്ക്  ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് എത്തിച്ച് കൊടുക്കുന്ന   സംഘത്തില്‍ പെട്ടവരാണ് പിടിയിലായത്. മുഹമ്മദ് ഷാഫി ബാംഗ്ലൂരില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് മുഹമ്മദ് അഷറഫ് മുഖേനയാണ് പാലക്കാട്,തൃശ്ശൂര്‍ ജില്ലകളിലെ മൊത്തക്കച്ചവടക്കാര്‍ക്ക്  വില്‍പനനടത്തുന്നത്.മുഹമ്മദ് ഷാഫി യുടെ പേരില്‍ പടിഞ്ഞാറേത്തറ പോലീസ് സ്റ്റേഷനില്‍ ലഹരിപാര്‍ട്ടി നടത്തിയതിന് കേസുണ്ട്.മുഹമ്മദ് അഷറഫ് ഒറ്റപ്പാലത്ത് ഒരു കൊലപാതകക്കേസിലും ചെര്‍പ്പുളശ്ശേരി എക്സൈസ്  1.500 കിലോഗ്രാം കഞ്ചാവു പിടിച്ച കേസിലും പ്രതിയായി ജാമ്യത്തിലാണ്.സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.ലഹരിവില്‍പനക്കെതിരെ  മലപ്പുറം ജില്ലാപോലീസിന്‍റെ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുമെന്നും ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ , സി.ഐ.പ്രേംജിത്ത്,

എസ്.ഐ.ഷിജോ.സി.തങ്കച്ചന്‍ , സിപിഒ  മാരായ സജീര്‍,ഉല്ലാസ്,സല്‍മാന്‍,സജി, എന്നിവരും   എന്നിവരും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.