26 April 2024 Friday

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ.

ckmnews

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ.) ഇക്കാര്യം ആവശ്യപ്പെട്ട് ഐ.എം.എ. മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് ഐ.എം.എയുടെ ഇത്തരത്തിലൊരു നിര്‍ദേശം. സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ വേണം. ഇതിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. 

രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ഐ.എം.എ. പറയുന്നു. രോഗവ്യാപനം തടയാനുള്ള കര്‍ശന നടപടികള്‍ നടപ്പാക്കണം. നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. സാധാരണക്കാരിലും ആരോഗ്യ പ്രവര്‍ത്തകരിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇത്തരത്തില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. ഇപ്പോള്‍ തന്നെ ആശുപത്രികള്‍ ഏറെക്കുറേ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നത്. 

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

വരുംദിവസങ്ങളില്‍  രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ എത്തിയേക്കാമെന്നാണ് സര്‍ക്കാരിന്റെ തന്നെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് തന്നെ അത് താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കും. അതിനാല്‍ വരുംദിവസങ്ങളിലെ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണമെന്ന ആവശ്യവും ഐ.എം.എ. മുന്നോട്ടു വെക്കുന്നുണ്ട്. 

കോവിഡ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.