09 May 2024 Thursday

പെരുമഴയിൽ പകർച്ചപ്പനി പടരുന്നു; അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തെ പനി ബാധിതർ 50000 കടന്നു

ckmnews


കാലവർഷപ്പെയ്ത്തിൽ പകർച്ചപ്പനി ജാഗ്രത. അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തെ പനി ബാധിതർ 50000 കടന്നു. അഞ്ചു ദിവസത്തിനിടെ 24 പേർ പനി ബാധിച്ച് മരണപ്പെട്ടു. എലിപ്പനിയും ഡെങ്കിയും H1N1 ഉമാണ് ജീവനെടുക്കുന്നത്. പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വർധനയുണ്ടാവുകയാണ്. പകർച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. സംശയ നിവാരണത്തിനായി 9995220557, 9037277026 എന്നീ നമ്പരുകളിൽ വിളിക്കാം.ഇതിനിടെ കാണാതായ രണ്ട് പേർക്കായി നിലമ്പൂർ അമരംബലം പുഴയിൽ തെരച്ചിൽ ആരംഭിച്ചു. ഇന്നലെ ഒഴുക്കിൽപെട്ട അമരമ്പലം സ്വദേശി സുശീല, കൊച്ചുമകൾ അനുശ്രീ എന്നിവർക്കായാണ് തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ പുലർച്ചെയാണ് ഇവർ ഒഴുക്കിൽപെട്ടത്. ഇന്നലെ വൈകുന്നേരം 5:30 വരെ തെരച്ചിൽ നടത്തി അവസാനിപ്പിക്കുകയായിരുന്നു.


പുലർച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. 3 പേർ രക്ഷപ്പെട്ടു.


ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ പെയ്ത കനത്ത മഴയിൽ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം വെള്ളക്കെട്ടായി മാറി. യാത്രക്കാർക്ക് വാഹനങ്ങളിലും നടന്നും സ്റ്റേഷനിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു.


ചെങ്ങന്നൂർ താലൂക്കിലെ പ്രാവിൻകൂട് – ഇരമല്ലിക്കര റോഡിൽ വെള്ളം കയറി. മണിമലയാറ്റിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് എരമല്ലിക്കരനാട് പ്രദേശങ്ങളിൽ വെള്ളം കയറിയത്. റോഡിലൂടെ വാഹനങ്ങൾ പോകുന്നതിന് ഏറെ ബുദ്ധിമുട്ടായി മാറി. പ്രധാന റോഡിൽ നിന്നും ഇടറോഡുകളിലേക്കും ശക്തമായ ഒഴുക്കുണ്ട്. ഇന്നു രാവിലെയും വെള്ളം ഉയർന്നിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്.