09 May 2024 Thursday

വീടിനു തീയിട്ടയാൾ ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ സഹോദരഭാര്യയും മരിച്ചു

ckmnews

വീടിനു തീയിട്ടയാൾ ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ സഹോദരഭാര്യയും മരിച്ചു


കൂത്തുപറമ്പ് (കണ്ണൂർ) ∙ കുടുംബ‌വഴക്കിനെത്തുടർന്ന് കഴിഞ്ഞദിവസം ഭർതൃസഹോദരൻ വീട്ടിൽ മണ്ണെണ്ണയൊഴിച്ചു തീയിട്ടപ്പോൾ പൊള്ളലേറ്റ യുവതി മരിച്ചു. പാട്യം പത്തായക്കുന്നിലെ നൊച്ചോളി മടപ്പുരയ്ക്കു സമീപം ശ്രീനാരായണയിൽ രജീഷിന്റെ ഭാര്യ സുബിന (36) ആണു മരിച്ചത്. തീയിട്ടതിനു തൊട്ടുപിന്നാലെ ഭർതൃസഹോദരൻ രഞ്ജിത് (47) ജീവനൊടുക്കിയിരുന്നു. 

കഴിഞ്ഞദിവസം രാത്രി ഏഴരയോടെ അനുജൻ രജീഷും ഭാര്യ സുബിനയും ഭക്ഷണം കഴിക്കുമ്പോഴാണ് രഞ്ജിത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പൊള്ളലേറ്റ സുബിന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 


സുബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രജീഷിനും (43) മകൻ ദക്ഷൻ തേജിനും (6) പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജിത്തിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചു. 


പത്തായക്കുന്ന് തയ്യിൽഭാഗത്തെ പരേതനായ നാരായണൻ ആചാരിയുടെയും നളിനിയുടെയും മകനാണ് രഞ്ജിത്. കോഴിക്കോട് പാറക്കടവിനു സമീപം താനക്കോട്ടൂരിലെ ചന്ദ്രൻ – കൗസല്യ ദമ്പതികളുടെ മകളാണ് സുബിന. രജീഷ് – സുബിന ദമ്പതികൾക്ക് സൂര്യതേജ് എന്നൊരു മകൻ കൂടിയുണ്ട്. സംഭവസമയം സൂര്യതേജ് സുബിനയുടെ വീട്ടിലായിരുന്നു.