09 May 2024 Thursday

വ്യാപാരിയെ വിലങ്ങ് വെച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്: പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു

ckmnews


തിരുവനന്തപുരം: കാട്ടാക്കടയിൽ പണത്തിന് വേണ്ടി വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു. വിനീത്, കിരൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. റൂറൽ എസ് പി ഡി ശിൽപ്പയാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. അനധികൃതമായി ടൈൽസ് കച്ചവടം നടത്തിയതിനും സാമ്പത്തിക തട്ടിപ്പിനും രണ്ട് പേരും നേരത്തെ സസ്പെൻഷനിലായിരുന്നു.കാട്ടാക്കടയിൽ പണത്തിന് വേണ്ടി വ്യാപാരിയായ മുജീബിനെ കൈവിലങ്ങണിയിച്ച് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരും സുഹൃത്തും ചേർന്നാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി കാട്ടാക്കടയിലെ സ്ഥാപനം പൂട്ടി കാറിൽ പോവുകയായിരുന്ന മുജീബിനെ പൊലീസ് യൂണിഫോം അണിഞ്ഞെത്തിയ രണ്ടുപേർ വാഹനം തടഞ്ഞ് ബന്ദിയാക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ കയറി പൊലീസ് യൂണിഫോമിട്ടവർ വിലങ്ങ് വച്ച് മുജീവിനെ സ്റ്റിയറിഗിനൊപ്പം ബന്ധിപ്പിച്ചു. മുജീബ് ബഹളം വച്ചപ്പോഴാണ് പൊലീസ് വേഷധാരികള്‍ കാറിൽ രക്ഷപ്പെട്ടത്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരാണെന്നും മാസ്ക്ക് ധരിച്ചുവെന്നുമാത്രമായിരുന്നു മുജീബിന്റെ മൊഴി. ആദ്യഘട്ടത്തിൽ പൊലീസിന് പ്രതികള്‍ വന്ന സിസിടിവി മാത്രമാണ് കിട്ടിയത്. വാഹന നമ്പറും വ്യജമായിരുന്നു. സംഭവത്തിന് മുമ്പുള്ള ദിവസങ്ങള്‍ നോക്കിയപ്പോള്‍ അതേ കാർ മുജീബിനെ നിരീക്ഷിക്കുന്നത് കാട്ടക്കട്ട പൊലീസ് ശ്രദ്ധിച്ചു. ഈ വാഹനം പൊലിസുകാരാനായ കിരണിന്റേതായിരുന്നു. കിരണും വിനീതും ചേർന്ന് നെടുമങ്ങാട് ടൈൽസ് കട നടത്തിയിരുന്നു. ഒരു കോടിയൽപ്പരം കടമായപ്പോള്‍ കട പൂട്ടി. വാഹനം രണ്ടു ദിവസമായി ഉപയോഗിച്ചത് വിനീതാണെന്ന് കിരണ്‍ മൊഴി നൽകി. വിനീത് തിരുവനന്തപുരത്തെ ഒരു സഥാപനത്തിൽ നിന്നും വിലങ്ങ് വാങ്ങിയതായും കണ്ടെത്തി. ഇതോടെ വിനീതിനെയും സുഹൃത്തായ ആംബുലൻസ് ഡ്രൈവർ അരുണിനെയും കസ്റ്റഡിലെടുത്തു. പ്രതികള്‍ ഉപേക്ഷിച്ച പൊലീസ് യൂണിഫോം കാട്ടാക്കട എസ്എച്ചഒ ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തി കണ്ടെത്തി. മുജീബിന് നെടുമങ്ങാടും കടയുണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസ്സുമുണ്ട്. അതിനാൽ തട്ടികൊണ്ടുപോയി വിലപേശുകയായിരുന്നു ലക്ഷ്യം. മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽപ്പെട്ട് വിനീത് നേരത്തെ സസ്പപെഷനിലാണ്. സാമ്പത്തിക ബാധ്യതയാണ് തട്ടികൊണ്ടുപോകൽ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്.