09 May 2024 Thursday

അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു

ckmnews


പാലക്കാട്: അട്ടപ്പാടി പാലൂരില്‍ കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തി ദിവസങ്ങളോളം അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞത് നൊമ്പരമായി. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പില്‍ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്. 


കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയില്‍ കൂട്ടം തെറ്റി കുട്ടിയാന എത്തിചേര്‍ന്നത്. പിന്നാലെ മണിക്കൂറുകള്‍ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തുകയായിരുന്നു.


രാവിലെ പാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കുട്ടിയാനയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയില്‍ സ്വകാര്യതോട്ടത്തിലെ തോടിനരികില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു

രാത്രി കുട്ടിയാനയ്ക്ക് അരികില്‍ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കുട്ടിയാനയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ കുട്ടിയാനക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വെറ്റനറി ഡോക്ടര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. മറ്റ് വഴികളില്ലെങ്കില്‍ ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കേയാണ് കഴിഞ്ഞദിവസം പെട്ടെന്ന് അവശനിലയിലായ കുട്ടിയാന ചരിഞ്ഞത്.