09 May 2024 Thursday

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: അബിൻ സി രാജിനെ അധ്യാപക ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ് ഭരണകൂടം; സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി

ckmnews



കൊച്ചി : നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മാലിദ്വീപ് ഭരണകൂടത്തിന്റേതാണ് നടപടി. അബിൻ സി രാജിന്റെ സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി. അബിൻ മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു .

അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് മൊഴി നൽകിയിരുന്നു. ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു.



നിരവധി പേര്‍ക്ക് അബിന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മുന്‍പ് എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിന്‍. രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വര്‍ഷം മുന്‍പാണ് അബിന്‍ മാലിയിലേക്ക് പോയത്.