പനിച്ചുവിറച്ച് കേരളം; അഞ്ചുജില്ലകളിൽ ആയിരത്തിനു മുകളില്‍ രോഗികൾ; പത്തുദിവസത്തിനിടെ 11,462 പേർക്ക് ഡെങ്കിപ്പനി
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. പ്രതിദിന രോഗികൾ തുടർച്ചയായി മൂന്നുദിവസവും പതിമൂവായിരത്തിന് മുകളിലാണ്. മലപ്പുറം, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ പനി ബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ.
പത്തുദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 389 പേർ ഡെങ്കിപ്പനിക്ക് ചികിത്സയിലുണ്ട്. ഇതിൽ 106 പേരും എറണാകുളം ജില്ലയിലാണ്. 13,769 പേരാണ് പകർച്ചപ്പനിക്ക് വെള്ളിയാഴ്ച ചികിത്സതേടിയത്. എച്ച്1 എൻ1 സംശയിച്ച് 17 പേരും ചികിത്സയിലുണ്ട്.
ഡെങ്കിപ്പനി ബാധിച്ച് ഈ മാസംമാത്രം 25 പേർക്ക് ജീവൻ നഷ്ടമായി. 14 പേർ എലിപ്പനി ബാധിച്ചും ഒമ്പതുപേർ എച്ച്1 എൻ1 ബാധിച്ചും ഈ മാസം മരിച്ചു. തീവ്രമായതോ നീണ്ടുനിൽക്കുന്നതോ ആയ എല്ലാ പനിക്കും വൈദ്യസഹായം തേടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ടവ
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങൾ കഴിക്കാനും പഴച്ചാറുകൾ കുടിക്കാനും ശ്രദ്ധിക്കണം. പ്ലേറ്റ്ലെറ്റുകൾ താഴ്ന്ന പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.
വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. രോഗം ബാധിച്ചവരെ കൊതുക് വലയ്‌ക്കുള്ളിൽ കിടത്തുക, കൊതുക് നശീകരണം ഉറപ്പാക്കുക, വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ.
ലക്ഷണങ്ങൾ
അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനി വൈറസ് ശരീരത്തിനുള്ളിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് പ്രകടമാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ അതി തീവ്രമായ പനി, കടുത്ത തലവേദന, കണ്ണ് വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദി എന്നിങ്ങനെയാണ്.