09 May 2024 Thursday

ചീസ് ടിന്നുകളിലും സ്വർണം; നെടുമ്പാശേരിയിൽ തുടർച്ചയായ മൂന്നാം ദിവസവും കാർഗോ വഴി കടത്ത് പിടികൂടി

ckmnews


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. പാലുത്പന്നമായ ചീസിനുള്ളില്‍ ഒളിപ്പിച്ചാണ് ഇത്തവണ സ്വർണം കടത്താൻ ശ്രമിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഇത്തരത്തിൽ കാർഗോ വഴി സ്വര്‍ണം കടത്താൻ ശ്രമിക്കുന്നത്. ചൊവ്വാഴ്ച 60 ഗ്രാം സ്വർണവും ബുധനാഴ്ച 203 ഗ്രാം സ്വർണവും പിടികൂടിയിരുന്നു.


അബുദാബിയിൽ നിന്നും ഫാസ്റ്റ് ട്രാക്ക് എക്സ്പ്രസ് എന്ന കൊറിയർ ഏജൻസി വഴിയാണ് സ്വര്‍ണം കടത്തിയത്. സലീജ് എന്നയാളാണ് മലപ്പുറം സ്വദേശി ജാബിൽ ഉത്തേ എന്നയാളുടെ വിലാസത്തിലേക്ക് കൊറിയർ അയച്ചത്. സ്ക്രീനിങ്ങിൽ സംശയം തോന്നി ചീസ് ടിന്നുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. അറുപത് ഗ്രാം സ്വർണം, പത്ത് ഗ്രാം വീതമുള്ള ആറ് നാണയങ്ങളുടെ രൂപത്തിലാക്കിയാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ബേബി സോപ്പ്, ബേബി ക്രീം, ഫെയർ ക്രീം, മിൽക്ക് ഉൽപന്നങ്ങൾ എന്നിവയാണ് പാക്കറ്റിനകത്ത് എന്നാണ് കുറിച്ചിരുന്നത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

തുടർച്ചയായ മൂന്നാം ദിവസമാണ് കൊച്ചി വിമാനത്താവളത്തിലെ കാർ​ഗോ വഴിയുള്ള സ്വർണക്കടത്ത് പിടിക്കുന്നത്. പൊടിരൂപത്തിലാക്കിയ 206 ഗ്രാം സ്വര്‍ണമാണ് പിടികൂടായത്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു. 11 ലക്ഷത്തിലധികം വില വരുന്ന 206 ഗ്രാമാണ് പിടികൂടിയത്. ചൊവ്വാഴ്ച ഈന്ത പഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിലാണ് സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. 60 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇവിടെ പരിശോധന ശക്തമാണോയെന്ന് പരീക്ഷിക്കാനായിരിക്കാം ആദ്യം ചെറിയ അളവിൽ സ്വർണം കടത്തിയതെന്ന് സംശയിക്കുന്നു.