09 May 2024 Thursday

വ്യാജരേഖ കേസില്‍ കെ വിദ്യ റിമാന്‍ഡില്‍; 2 ദിവസം പൊലീസ് കസ്റ്റഡിയിൽ, ജാമ്യാപേക്ഷ 24 ന് പരിഗണിക്കും

ckmnews


വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പൊലീസ് ആവശ്യം മണ്ണാർക്കാട് കോടതി അംഗീകരിച്ചു. 24 ന് വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും.

വ്യാജരേഖ ചമച്ചിട്ടില്ലെന്നും വിദ്യ ഒളിവിലായിരുന്നില്ലെന്നും വിദ്യയുടെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു. ഒളിവിലെന്നത് വാര്‍ത്തകള്‍ മാത്രമാണ്. പ്രതിയെ പിടികൂടുക എന്നത് പൊലീസിന്റെ ചുമതലയാണ്. വിദ്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല. പൊലീസ് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. വിദ്യയെ കൊലപാതക, തീവ്രവാദ കേസുകളിലെ പ്രതികളെ എന്നപോലെ കൈകാര്യം ചെയ്തുവെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു.


പൊലീസിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. വിദ്യ നിർമിച്ചു എന്ന് പറയുന്ന വ്യാജ രേഖയുടെ ഒറിജിനൽ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പകർപ്പ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ വിദ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതാണിപ്പോൾ കോടതി അംഗീകരിച്ചത്.


നേരത്തേ, ആവശ്യത്തിലധികം ആഘോഷിച്ചുകഴിഞ്ഞില്ലേ എന്ന് മാധ്യമങ്ങളോട് കെ വിദ്യ പ്രതികരിച്ചിരുന്നു. വ്യാജ രേഖ കേസില്‍ അറസ്റ്റിലായി മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പരാമര്‍ശം. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അറിയാമല്ലോ എന്നും വിദ്യ ചോദിച്ചു. നിയമപരമായി ഏതറ്റം വരെയും പോകാന്‍ തന്നെയാണ് തീരുമാനമെന്നും വിദ്യ പറഞ്ഞു. 21 ന് വടകരയില്‍ വച്ചാണ് വിദ്യ പൊലീസ് കസ്റ്റഡിയില്‍ ആയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ അഗളി സ്റ്റേഷനില്‍ അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തിരുന്നു.