Thiruvananthapuram
'അപകടമരണങ്ങൾ കുറയ്ക്കുക ലക്ഷ്യം': ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കൂട്ടില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം∙ ഇരുചക്രവാഹനങ്ങളുടെ വേഗപരിധി കൂട്ടില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു. വേഗപരിധി കുറച്ചതിൽ പുനഃപരിശോധനയില്ല. അപകടമരണങ്ങൾ കുറയ്ക്കുകയാണു ലക്ഷ്യമെന്നും ഇരുചക്ര വാഹനങ്ങൾ ദീർഘദൂര യാത്രയ്ക്കല്ലല്ലോ എന്നും ആന്റണി രാജു പറഞ്ഞു.
വേഗപരിധി കർശനമായി പാലിക്കാൻ ജൂലൈ മുതല്‍ പ്രത്യേക പരിശോധന നടത്തും. വേഗപരിധി മറികടന്നാൽ പിടികൂടും. അമിതവേഗം പിടികൂടുന്ന ക്യാമറകളുടെ എണ്ണം കൂട്ടാൻ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെ പരമാവധി വേഗം 60 കി.മീ. ആയാണു കുറച്ചത്.സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണു തീരുമാനിച്ചത്. 2014ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരും.