വ്യാജവാര്‍ത്ത; പി.വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ ‘മറുനാടന്‍ മലയാളി’ക്കെതിരെ കേസ്
വ്യാജ വാർത്ത നൽകിയതിന് മറുനാടൻ മലയാളി ഓൺലൈനിനെതിരെ വീണ്ടും കേസ്. പി വി ശ്രീനിജിൻ എം എൽ എ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് കേസെടുത്തത്. ഷാജൻ സ്കറിയ അടക്കം മൂന്ന് പേർക്കെതിരായാണ് കേസ്.
മറുനാടന്‍ മലയാളിക്കെതിരെ എളമക്കര പൊലീസ് കേസെടുത്തതായി പി.വി ശ്രീനിജിന്‍ എംഎല്‍എ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മറുനാടന്‍ മലയാളിക്കെതിരെ ഇന്നലെയാണ് ശ്രീനിജിന്‍ എംഎല്‍എ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ആസൂത്രിതമായ അജണ്ടയുടെ ഭാഗായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു.