09 May 2024 Thursday

കാലവർഷം വൈകുന്നു; അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്താൻ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂൺ നാലിന് കേരളത്തിൽ കാലവർഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. എന്നാൽ, ഇത് മൂന്ന് ദിവസമെങ്കിലും വൈകുമെന്നാണ് നിലവിൽ വകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് സാധാരണയായി ജൂൺ ഒന്ന് മുതലാണ് മൺസൂൺ ആരംഭിക്കുന്നത്.


ലക്ഷദ്വീപ് വരെ എത്തിയെങ്കിലും കേരള തീരത്തേക്ക് കാലവർഷം എത്താൻ സാഹചര്യങ്ങൾ അനുകൂലമായിട്ടില്ല. ഞായറാഴ്ച ശക്തമായ മഴയ്ക്ക് സൂചന നൽകി 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത് കാലാവസ്ഥ വകുപ്പ് പിന്നീട് പിൻവലിച്ചു. ഇന്ന് തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. രണ്ടു ദിവസത്തിനകം അതു ന്യൂനമർദമായേക്കും. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കാലവർഷം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ അറബിക്കടലിൽ കാർമേഘങ്ങളും രൂപപ്പെട്ടു.അതേസമയം ജൂണ്‍ ഏഴു വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 5ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ (24 മണിക്കൂറിൽ 7 -11 സെ.മീ) മഴയ്ക്കും സാധ്യതയുണ്ട്. കാലവർഷം എത്തണമെങ്കിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കണം. മാലദ്വീപ്, ലക്ഷദ്വീപ് മുതൽ കേരളതീരം വരെ സ്ഥായിയായ മേഘാവരണം ഉണ്ടാകണം. നിലവിൽ ഇതൊന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.