09 May 2024 Thursday

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയില്‍

ckmnews


കോട്ടയം മെഡിക്കല്‍ കോളേജിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയില്‍. കൊല്ലം കുന്നത്തൂര്‍ പുത്തന്‍പാലത്ത് കോയിക്കല്‍ കുഴിയില്‍ വീട്ടില്‍ അരുണ്‍ എം (30) എന്നയാളെയാണ് കോട്ടയം ഗാന്ധിനഗര്‍ പോലീസ് അറസ്റ്റുചെയ്തത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്ന പേരില്‍ ഇയാള്‍ എസ്.ടി പ്രോമോട്ടര്‍മാരെ കമ്പളിപ്പിക്കുകയും ജോലി വഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു.


കോട്ടയം സംക്രാന്തി സ്വദേശിയായ യുവാവില്‍ നിന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റില്‍ ക്ലര്‍ക്ക് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 6,70,000 രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പളിപ്പിക്കപ്പെട്ടു എന്ന മനസിലായ യുവാവ് പോലീസില്‍ പരാതി നല്‍കി. കോട്ടയം എസ്.പി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അരുണിനെ പിടികൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി, പട്ടിക വര്‍ഗ സേവന കേന്ദ്രം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വ്യാജ ഐ.ഡി. കാര്‍ഡ്, ഓഫീസ് സീല്‍, യൂണിഫോം എന്നിവ ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. 2016-17 കാലയളവില്‍ ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍, ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഇതിന് പുറമെ പുനലൂര്‍ നരസിംഹ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വ്യാജ ലെറ്റര്‍ പാഡും, സീലും നിര്‍മ്മിച്ച് വ്യാജ രേഖ ഉണ്ടാക്കി കബളിപ്പിച്ച കേസും, തിരുവനന്തപുരം പേട്ടയില്‍ 2020-ല്‍ ആന ചികിത്സകന്‍ എന്ന വ്യാജേന ആള്‍മാറാട്ടം നടത്തി കബളിപ്പിച്ച കേസും നിലവിലുണ്ട്.


ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് പ്രതി കൂടുതല്‍ പേരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.