സിവിൽ സർവീസ് പരീക്ഷയിൽ ഭാര്യയ്ക്ക് റാങ്ക് 172, ഭർത്താവിന് 233
ചെങ്ങന്നൂർ ∙ സിവിൽ സർവീസ് റാങ്കിന്റെ തിളക്കത്തിൽ ദമ്പതികൾ. ശാസ്താംകുളങ്ങര ചൂനാട്ട് മഞ്ജീരത്തിൽ ഡോ. എം.നന്ദഗോപനും ഭാര്യ മാളവിക ജി.നായരുമാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. മംഗളൂരുവിൽ ഇൻകംടാക്സ് അസി. കമ്മിഷണറായ മാളവിക 172–ാം റാങ്കും പത്തനംതിട്ട ജില്ലാ മാനസികാരോഗ്യ പരിപാടി മെഡിക്കൽ ഓഫിസറായ നന്ദഗോപൻ 233–ാം റാങ്കുമാണു നേടിയത്. നേരത്തേ ഐആർഎസ് നേടിയ മാളവിക അഞ്ചാം ശ്രമമാണ് ഇക്കുറി നടത്തിയത്. തിരുവല്ല മുത്തൂർ ഗോവിന്ദനിവാസിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ റിട്ട. ഡിജിഎം കെ.ജി. അജിത്ത്കുമാറിന്റെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പി.എൽ.ഗീതാലക്ഷ്മിയുടെയും മകളാണ്. സോഷ്യോളജി യായിരുന്നു പ്രധാന വിഷയം.
ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ചീഫ് മാനേജർ ആർ.മോഹനകുമാറിന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രി സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. എസ്.പ്രതിഭയുടെയും മകനാണ് നന്ദഗോപൻ. അന്തരിച്ച സാഹിത്യകാരൻ ഏറ്റുമാനൂർ സോമദാസന്റെ ചെറുമകനായ നന്ദഗോപൻ മലയാള സാഹിത്യമാണ് മെയിൻസിനു തിരഞ്ഞെടുത്തത്. ആറാം ശ്രമത്തിലാണ് വിജയം.