തമിഴ്നാട്ടില്‍ നിന്ന് കരിങ്കല്‍ ലോറിയില്‍ എംഡിഎംഎ കടത്ത്; ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ
കൊച്ചി: തമിഴ്നാട്ടില്‍ നിന്ന് കരിങ്കല്‍ ലോറിയില്‍ എംഡിഎംഎ കടത്തിയ രണ്ടു പേർ കൊച്ചിയിൽ പിടിയില്‍. മണ്ണഞ്ചേരി സ്വദേശി ഷെഫീക്ക്, ലോറിയുടെ ഡ്രൈവര്‍ അമ്പലപ്പുഴ സ്വദേശി ഹാഷിക് എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഷെഫീക്ക്. ഇവരിൽനിന്ന് 280ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പൊള്ളാച്ചിയില്‍നിന്ന് ആലപ്പുഴയിലേക്ക് കരിങ്കലുമായി വരുകയായിരുന്ന ലോറിയില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പത്തടിപ്പാലത്തുവച്ച് ലോറി തടഞ്ഞ് നിർത്തി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടിക്കൂടാനായത്. ബെംഗളൂരുവില്‍നിന്നു ശേഖരിക്കുന്ന ലഹരിമരുന്ന് വിവിധ ചരക്കുലോറികളിലായി സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിലെത്തിക്കും. കൊച്ചി, ആലപ്പുഴ ജില്ലകളില്‍ ചില്ലറ വില്‍പനയായിരുന്നു ഇവരുടെ ലക്ഷ്യം.
ഡിസിപി എസ്.ശശിധരന്‍റെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്ക്വാഡിന്‍റെ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെഫീക്കിനെ കുടുക്കിയത്. ലഹരികടത്തുമായി ബന്ധപ്പെട്ട ഷെഫീക്കിനും ഡ്രൈവര്‍ ഹാഷിക്കിനുമെതിരെ വിവിധ ജില്ലകളില്‍ കേസുകളുണ്ട്. ലോറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കടത്തുന്ന ലഹരിയുടെ ചെറിയ വിഹിതം ലോറി ഡ്രൈവര്‍മാര്‍ക്കുള്ള പങ്കാണ്. ലോറിയുടമയ്ക്ക് ഇതിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.