09 May 2024 Thursday

ഡോക്ടർ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ckmnews


ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിനെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 23 ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശം. ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സന്ദീപിന് വൈദ്യസഹായം അടക്കം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ കുറ്റം സമ്മതിച്ച പ്രതി സന്ദീപ് കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് കുറ്റസമ്മത മൊഴി നൽകി. പുലർച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് ഇയാളുടെ കുറ്റസമ്മതം. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവിൽ ക്രൈം ബ്രാഞ്ച് തേടുന്നത്.

ഡോ. വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രതിയുമായി പൊലീസ് പുലർച്ചെ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 10 ന് പുലർച്ചെ 4.40 നായിരുന്നു കൊലപാതകം. അതേസമയത്ത് തെളിവെടുപ്പും പൂർത്തിയാക്കി. പുലർച്ചെ 4.37 നാണ് ഇയാളെ താലൂക്ക് ആശുപത്രിയിൽ തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകവും കൊലപാതകത്തിന് ശേഷം നടന്ന നടന്ന കാര്യങ്ങളും പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു.