അരികൊമ്പനായി പണപ്പിരിവ്; എട്ടുലക്ഷം പിരിച്ചു, കേസ് നടത്തുമെന്ന് വാഗ്ദാനം
അരികൊമ്പനായി പണപ്പിരിവെന്ന് പരാതി. ആനയെ തിരികെയെത്തിക്കാനാണ് പണപ്പിരിവ് നടത്തുന്നത്. വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ് പണപ്പിരിവ്. നിയമനടപടിയെന്നും കേസ് നടത്തുമെന്നും വാഗ്ദാനം നൽകിയാണ് പണപ്പിരിവ് നടത്തുന്നത്. ഇതിനോടകം എട്ടുലക്ഷം പിരിച്ചെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ ഗ്രൂപ്പിലുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. അരികൊമ്പനായി ട്രസ്റ്റ് രൂപീകരിക്കാനും നീക്കമുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം അരികൊമ്പൻ ആന ആരോഗ്യവാനാണ് എന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരം. അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ധർ പറഞ്ഞിരുന്നു. തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്.
ചിന്നക്കനാലിലെപ്പോലെ ഇവിടെ ആക്രമണങ്ങൾ നടത്തുന്നില്ല എന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക.