26 April 2024 Friday

സോഷ്യൽ മീഡിയ വഴി പരിചയം; ഒരുമിച്ചു താമസം; പാറമട ഉടമയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവും യുവതിയും പിടിയിൽ

ckmnews


കൊല്ലം: പാറമട ഉടമയില്‍നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെയും യുവതിയെയും കൊല്ലം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി രാഹുൽ, കോഴിക്കോട് സ്വദേശിനി നീതു എസ്.പോൾ എന്നിവരാണ് പിടിയിലായത്.

ജിയോളജിസ്റ്റെന്ന വ്യാജേനയാണ് ഇവർ ഉടമയിൽ നിന്ന് പണം കൈകലാക്കിയത്. ബിടെക് ബിരുദധാരിയായ രാഹുലും എംഎസ്‍സി പഠിച്ച നീതു എസ്.പോളും പാറമടയുടെ ലൈസന്‍സ് ശരിയാക്കി തരാമെന്ന പേരിൽ പണം തട്ടുകയായിരുന്നു.


മാസങ്ങള്‍ക്ക് മുന്‍പ് ജില്ലയുടെ കിഴക്കന്‍മേഖലയിലെ പാറമട മുതലാളിയെയാണ് പ്രതികള്‍ പറ്റിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്. എന്നാൽ പിന്നീടിവരെക്കുറിച്ച് വിവരം ലഭിക്കാതായതോടെ പാറമട ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പാറമട ഉടമയുമായി വാട്സാപ് ചാറ്റിനും സൗഹൃദത്തിനുമായി ഉപയോഗിച്ച മൊബൈൽ ഫോണ്‍ നമ്പര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം കടത്തിണ്ണയില്‍ കിടക്കുന്ന ആളിന്റേതായിരുന്നു എന്നാണ് ലഭിച്ച വിവരം.

അമ്മ ആശുപത്രിയില്‍ ആണെന്നും ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ സിം എടുക്കുന്നതിന് ആധാര്‍ വേണമെന്നും പറഞ്ഞ് കടത്തിണ്ണയില്‍ കിടക്കുന്ന ആളിന്റെ പേരില്‍ സിം എടുത്താണ് തട്ടിപ്പിന് ഉപയോഗിച്ചത്. തിരുവനന്തപുരം ആനാവൂര്‍ സ്വദേശി രാഹുലും കോഴിക്കോട് ചേലാവൂര്‍ സ്വദേശിനി നീതു എസ്.പോളും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് മൂന്നു വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ്. പ്രതികള്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയെന്ന സംശയത്തില്‍ അന്വേഷിച്ചു വരുകയാണ്.