09 May 2024 Thursday

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം

ckmnews


ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങൾക്ക് നാശം വരുത്തുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷത്തിനു മുകളിൽ ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവർത്തകർക്കു നേരെയോ ആക്രമണം നടത്തിയാൽ മൂന്നു വർഷം വരെ തടവും 50000 രൂപ വരെ പിഴയുമാണ് പരമാവധി ശിക്ഷ. ഇത് ഭേദഗതി ചെയ്ത് 7 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ഈടാക്കാനാണ് തീരുമാനം. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ പത്തുവർഷം ശിക്ഷയും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും

സുരക്ഷാ ജീവനക്കാർക്കും പരിശീലനത്തിന് എത്തുന്നവർക്കും സംരക്ഷണം ലഭിക്കും. അസഭ്യം പറയൽ, അധിക്ഷേപം തുടങ്ങി വാക്കാലുള്ള അക്രമങ്ങൾക്കും ശിക്ഷ ലഭിക്കും.


നിയമ, ആഭ്യന്തര,ആരോഗ്യ സെക്രട്ടറിമാർ കൂടിയാലോചിച്ചാണ് കരട് ബിൽ തയാറാക്കിയത്. ഭേദഗതി നിർദ്ദേശങ്ങളിൽ പ്രതീക്ഷയെന്നും വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹ് പറഞ്ഞു.


കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നിയമഭേതഗതിയ്ക്ക് വേഗം കൂടിയതും ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതും. മെഡിക്കൽ,പാരമെഡിക്കൽ വിദ്യാർത്ഥികൾക്കും ഇത്തരം പഠന സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഭേദഗതി കൊണ്ടുവരുന്നത്.