09 May 2024 Thursday

13 പേർക്ക് അനുമതിയുള്ള ബോട്ടിൽ 40 ലധികം ആളുകള്‍; മറൈൻഡ്രൈവിലെ 2 ബോട്ടും 2 ജീവനക്കാരും അറസ്റ്റിൽ

ckmnews


കൊച്ചി: താനൂർ ദുരന്തം ഉണ്ടായിട്ടും പാഠം പഠിച്ചിട്ടില്ല. എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിലായി. 13 പേരെ കേറ്റാൻ അനുമതിയുള്ള ബോട്ടിലാണ് 40 ഓളം പേരെ കയറ്റിയത്. സെന്റ് മേരീസ് എന്ന ബോട്ടാണ് 13 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള സാഹചര്യത്തിൽ 40 ലധികം ആളുകളുമായി സർവ്വീസ് നടത്തിയത്. എന്നാൽ പൊലീസ് പരിശോധനക്കെത്തിയത് ദൂരെ നിന്ന് കണ്ട ഉടനെ സന്ധ്യ എന്ന ബോട്ട് സെന്റ് മേരീസ് എന്ന ബോട്ടിന് അടുത്തേക്ക് പോകുകയും പകുതി ആളുകളെ ബോട്ടിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു.


ഈ രണ്ട് ബോട്ടുകളും തിരിച്ചെത്തിയ ഉടനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. ബോട്ടിലെ സ്രാങ്കുമാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഖിൽ, ഗണേഷ് എന്നീ ബോട്ട് ജീവനക്കാർ അറസ്റ്റ് ചെയ്തു. സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളും പിടികൂടി. ബോട്ടിന്റെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് സെൻട്രൽ പൊലീസ് അറിയിച്ചിട്ടുണ്ട്. താനൂർ ദുരന്തത്തിന് ശേഷവും ഇത്തരം നിയലംഘനങ്ങൾ സംസ്ഥാനത്ത് പലയിടത്തും നടക്കുകയാണ്.