09 May 2024 Thursday

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം; സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ഉപരോധിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ

ckmnews


കൊട്ടാരക്കര ആശുപത്രിയിൽ ഡോ. വന്ദന ദാസിന്റെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ഉപരോധിക്കുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുന്നത്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനാണ് തിരുവനന്തപുരം വേദിയാകുന്നത്. വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷമായിരുന്നു മെഡിക്കൽ വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്.

പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കൊലപാതകം നടത്തിയത്. നിലത്തുവീണ വന്ദനയെ തുടരെ പ്രതി കുത്തുകയായിരുന്നു. ചികിത്സയ്ക്ക് ബന്ധുവിനൊപ്പം എത്തിയ ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കിംസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വന്ദന ദാസ് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കിടയിൽ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടർ വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വർത്തക്കുറിപ്പിൽ അറിയിച്ചു.


അതേസമയം ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി പറഞ്ഞു.