09 May 2024 Thursday

എഐ ക്യാമറ വിവാദം; കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് എസ്ആർഐടി; കരാർ കമ്പനി കേരളം വിടുന്നു

ckmnews


എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട എസ്ആർഐടി കമ്പനി കേരളം വിടുന്നു. കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് കമ്പനി സിഇഒ മധു നമ്പ്യാർ  പ്രതികരിച്ചു. വിവാദങ്ങൾ ഊർജം കെടുത്തി. ഉപകരാർ നൽകിയത് എല്ലാ നിയമവും പാലിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു.


സംശയമുള്ളവർ എല്ലാ രേഖയും പരിശോധിക്കട്ടെ. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. സർക്കാരിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ല.

സർക്കാരിൽ നിന്ന് കമ്പനിക്ക് 151 കോടി രൂപ ലഭിക്കാനുണ്ട്. സ്ഥാപിച്ച എല്ലാ ക്യാമറയും എഐ ക്യാമറകൾ ആണ്. ഇത് വിദഗ്ധർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.


എഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന നടക്കുകയാണ്. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാറിലും ഉപകരാറിലും ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇന്ന് രാവിലെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.


സർക്കാർ വകുപ്പിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാർഗ നിർദേശം ധനവകുപ്പിറക്കിയിരുന്നു. വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജൻസിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയിൽ നിന്നാണ് വാങ്ങുന്നതാണെങ്കിൽ അക്രഡിറ്റഡ് ഏജൻസിക്ക് കരാർ നൽകരുതെന്നും ധനവകുപ്പ് നിർദേശമുണ്ട്. ഇത് വകവെക്കാതെ അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാതെയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.