09 May 2024 Thursday

ബോട്ട് അപകടത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥ മരണപ്പെട്ടവരുടെ ജീവന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രന്‍

ckmnews


തിരുവനന്തപുരം: താനൂര്‍ ബോട്ട് അപകടത്തിന് കാരണമായത് സര്‍ക്കാരിന്റെ അനാസ്ഥയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതാണ് വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. സംസ്ഥാനത്ത് ബോട്ട് സര്‍വീസുകളുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല. അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.


ലൈസന്‍സും ഫിറ്റ്‌നസും ഇല്ലാത്ത ബോട്ടുകള്‍ക്ക് കേരളത്തില്‍ സര്‍വീസ് നടത്താന്‍ ഒത്താശ ചെയ്യുന്നതില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാണ്. ജനങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ടൂറിസം മന്ത്രി ഓര്‍മിക്കണം. അപകടത്തില്‍ മരണപ്പെട്ട 22 പേരുടെ ജീവന് ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേ തീരൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.


കേരളത്തില്‍ എത്ര ഹൗസ്‌ബോട്ടുകളുണ്ടെന്നോ അവ എങ്ങനെയാണ് സര്‍വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ല. സംസ്ഥാന ടൂറിസം വകുപ്പിന്റെ മാഹാത്മ്യത്തെക്കുറിച്ച് കോടികള്‍ ചെലവഴിച്ച് പരസ്യം കൊടുക്കുന്ന മന്ത്രി റിയാസ് എന്തുകൊണ്ടാണ് ഹൗസ്‌ബോട്ടുകള്‍ക്ക് വേണ്ടി ഒരു ഏകീകൃത സംവിധാനം ഏര്‍പ്പെടുത്താത്തതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു മൊബൈല്‍ ആപ്പ് പോലും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

കേരളത്തില്‍ ബോട്ട് സര്‍വീസുകള്‍ അപകടകരമായ വിധത്തിലാണ് പോവുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മന്ത്രിയും ടൂറിസം വകുപ്പും അവഗണിക്കുകയാണ് ചെയ്തത്. മറ്റു സംസ്ഥാനങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങളും സുരക്ഷാ നടപടികളും പാലിച്ചാണ് ബോട്ട് സര്‍വീസുകള്‍ നടത്തുന്നത്. എന്നാല്‍ കേരളത്തില്‍ മാത്രം എല്ലാം തോന്നിയതുപോലെയാണ് നടക്കുന്നത്. ഹൗസ്‌ബോട്ട് ഡ്രൈവര്‍മാര്‍ക്ക് വേണ്ട പരിശീലനമോ യാത്രക്കാര്‍ക്ക് സേഫ്റ്റി ബ്രീഫിംഗോ ഇവിടെ ലഭിച്ചിരുന്നില്ലെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.