09 May 2024 Thursday

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കില്ല: കടുത്ത തീരുമാനവുമായി ഫിയോക്

ckmnews

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കില്ല: കടുത്ത തീരുമാനവുമായി ഫിയോക്


നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനവുമായി തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇത്തരത്തിൽ അനുമതി ലഭിക്കാത്ത സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കണമെങ്കിൽ വാടക നൽകേണ്ടിവരും. തിയറ്ററുകൾ വലിയ നഷ്ടത്തിലാണ് എന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് എം. വിജയകുമാർ പറഞ്ഞു. ഈ വർഷം എഴുപതോളം സിനിമകൾ റിലീസ് ചെയ്തെങ്കിലും തിയറ്ററുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് അതിൽ വിരലിലെണ്ണാവുന്നവയാണെന്നും സംഘടന പറയുന്നു.


‘‘ഒരുപാടു സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നല്ല. ഇത്രയും നാളത്തെ അനുഭവ പരിചയം കൊണ്ട് ഏതൊക്കെ സിനിമ ഓടും, ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്ക് ബോധ്യമുണ്ട്. ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ആലോചിക്കുന്നത്. അത്രത്തോളം നഷ്ടം സഹിച്ചാണ് തിയറ്ററുടമകൾ പടം ഓടിക്കുന്നത്.


ഇന്നുവരെ സിനിമാലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണ് സിനിമാ തിയറ്ററുകൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. തിയറ്ററുകളുടെയും ഉടമകളുടെയും അവസ്ഥ വളരെ ദയനീയമാണ്. 90 ശതമാനം തിയറ്ററുകളും കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാർക്ക് കൊടുത്തിട്ടില്ല, വൈദ്യുതി ബില്ല് കൊടുത്തിട്ടില്ല, എന്നിട്ടും കിട്ടുന്ന റെവന്യൂവിൽനിന്നു 30 ശതമാനം സർക്കാർ പിടിച്ചു പറിക്കുന്നുണ്ട്. ഈ അവസ്ഥ മുൻപോട്ട് പോയാൽ ഇപ്പോൾ കേരളത്തിലുള്ളതിൽ അമ്പതു ശതമാനം സ്‌ക്രീനുകളെങ്കിലും അടച്ചു പൂട്ടേണ്ട അവസ്ഥയാണ്. കേരളത്തിലെ ഏകദേശം അഞ്ചു ശതമാനം തിയറ്ററുകൾ ജപ്തി ഭീഷണി നേരിടുകയാണ്. ഏകദേശം 20 ശതമാനം തിയറ്ററുകൾ അടുത്ത മൂന്നുമാസത്തിനകം ജപ്തി ചെയ്യപ്പെടും എന്നുറപ്പാണ്.


തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ ഓൺലൈൻ റിലീസ് നീട്ടുക എന്ന നിർദേശം ഫിയോക്ക് മുന്നോട്ട് വച്ചിട്ടുണ്ട്. അതിനൊരു തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ ജൂൺ ആദ്യവാരത്തോടെ കേരളത്തിലെ തിയറ്ററുകളെല്ലാം അടച്ചിട്ടൊരു സമരത്തിലേക്ക് പോകേണ്ടുന്ന സാഹചര്യം ഉണ്ടാകും. ഇപ്പോൾ അനൗദ്യോഗികമായി കേരളത്തിലെ പല തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. പക്ഷേ സർക്കാർ ഒരു തീരുമാനം എടുത്തില്ലെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയതിനുശേഷം ഞങ്ങൾ തിയറ്ററുകൾ അടച്ചിടും. നിലനിൽക്കാൻ മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.’’- വിജയകുമാർ വ്യക്തമാക്കി.