09 May 2024 Thursday

മാമുക്കോയയുടെ മൃതദേഹം മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്; സംസ്‌കാരം നാളെ

ckmnews


അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത് മണി വരെയാണ് പൊതുദര്‍ശനം. രാത്രി ഭൗതികശരീരം വീട്ടിലേക്കെത്തിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. നാളെ രാവിലെ പത്ത് മണിയോടെ ആയിരിക്കും സംസ്‌കാരം നടക്കുകയെന്നും മേയര്‍ പറഞ്ഞു.


കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. ഏപ്രില്‍ 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചികിത്സയിലിരിക്കെയായിരുന്നു വിയോഗം.

1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയിലാണ് മാമുക്കോയയ്ക്ക് ആദ്യ വേഷം ലഭിക്കുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്‍പ് എന്നിങ്ങനെ നിരവധി സിനിമകളില്‍ മാമുക്കോയ തിളങ്ങി.