09 May 2024 Thursday

സിനിമാ മേഖലയിലെ ലഹരി ഉപയോഗം; പേരുവിവരങ്ങൾ സാംസ്‌കാരിക മന്ത്രിക്ക് കൈമാറി സംഘടനകൾ

ckmnews



കൊച്ചി :സിനിമാ മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സാംസ്‌കാരിക മന്ത്രിക്ക് കൈമാറി ചലച്ചിത്ര സംഘടനകൾ. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർക്കാണ് സിനിമയിൽ നിലനിൽക്കുന്ന ലഹരി സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. നിർമ്മാതാക്കളുമായി സഹകരിക്കാത്ത താരങ്ങളായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ സിനിമാ സംഘടനകൾ അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു. വിവാദങ്ങൾക്കിടയിൽ ഇന്ന് ഫിലിം ചേംബർ യോഗം കൊച്ചിയിൽ ചേരും.


കഴിഞ്ഞ ആഴ്ചയാണ് ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണൻ ചില അഭിനേതാക്കൾക്കെതിരെ ഗുരുതരമായ പരാമർശങ്ങൾ ആരോപണങ്ങൾ ഉന്നയിച്ചത്. നിർമ്മാതാക്കളുമായി ഒരു തരത്തിലുള്ള സഹകരണത്തിനും ചില താരങ്ങൾ തയ്യാറാകുന്നില്ല എന്നായിരുന്നു ഉണ്ണികൃഷ്ണൻറെ പരാമർശം. ഇതിന്റെ തുടർച്ചയായി ഇന്നലെ ചേർന്ന സംയുക്ത സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഷെയ്ൻ നിഗമിനും ശ്രീനാഥ് ഭാസിക്കുമെതിരെ നടപടി സ്വീകരിച്ചത്.


പൂർണ വിലക്കില്ലെങ്കിലും ഇരുവരുമായി സിനിമ ചെയ്യാൻ ഇനി സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഇരുവരും ലൊക്കേഷനിൽ വൈകി എത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ നേരിട്ടിരുന്നു. ലൊക്കേഷനിൽ മോശം പെരുമാറ്റമെന്ന വ്യാപക പരാതികളെ തുടർന്ന് ഇരുവർക്കുമെതിരെ വിലക്കേർപ്പെടുത്തുകയാണെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക എന്നീ സംഘടനകളാണ് യോഗത്തിൽ പറയുന്നത്. നിർമാതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.