09 May 2024 Thursday

വന്ദേഭാരതിന് ഇന്ന് ഫ്ലാഗ് ഓഫ്; 1,900 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കം

ckmnews

വന്ദേഭാരതിന് ഇന്ന് ഫ്ലാഗ് ഓഫ്; 1,900 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കം


തിരുവനന്തപുരം:വന്ദേഭാരതിനൊപ്പം റെയിൽവേ വികസനത്തിനു വേഗം കൂട്ടുന്ന പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഫ്ലാഗ് ഓഫ് ചെയ്യും. ഒപ്പം, ജല മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും തുടക്കം കുറിക്കും. രാവിലെ 10.10 നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ ചേർന്നു സ്വീകരിക്കും. 


10.30 നു തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കൊപ്പം അൽപനേരം ചെലവഴിക്കും. തുടർന്നു പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണു വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും തുടക്കം കുറിക്കുകയും െചയ്യുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നത്. 



ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി തിരുവനന്തപുരത്തെ സമ്മേളനത്തിൽ നിർവഹിക്കുമ്പോൾ ഈ ജില്ലകളിൽ പ്രാദേശികമായി സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകും. ഉദ്ഘാടന ചടങ്ങിനു ശേഷം കേന്ദ്ര റെയിൽവേ മന്ത്രി നേമം, കൊച്ചുവേളി റെയിൽ‍വേ ടെർമിനലുകൾ സന്ദർശിക്കും.