താമരശ്ശേരിയിൽ പ്രവാസിയെ തട്ടികൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റിൽ
താമരശ്ശേരിയിൽ പ്രവാസിയെ തട്ടികൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റിൽ
കോഴിക്കോട്:താമരശ്ശേരിയിൽ പ്രവാസിയെ തട്ടികൊണ്ടുപോയ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയവരാണ് അറസ്റ്റിലായ മൂന്ന് പേർ എന്നാണ് വിവരം. സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത് എന്നുമാണ് പൊലീസ് നിഗമനം.
ഷാഫിയെ തട്ടിക്കൊണ്ട് പോയിട്ട് പതിനൊന്ന് ദിവസമായിട്ടും അക്രമി സംഘത്തെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ട് പോകലിന് രണ്ടാഴ്ച മുൻപ് പരപ്പൻപൊയിൽ ഭാഗത്ത് ഇടക്കിടെ കാറിലെത്തിയ സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിന് പിന്നലെന്നാണ് വിവരം. ഒളിവിൽ പാർപ്പിച്ച ഷാഫിയുടെ വീഡിയോ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.