കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു; 6 പേര്‍ക്ക് പരുക്ക്
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു; 6 പേര്‍ക്ക് പരുക്ക്
തൃശൂര്‍:തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പറവൂര്‍ സ്വദേശികളായ പത്മനാഭന്‍ (80), ഭാര്യ പാറുക്കുട്ടി (78) എന്നിവരാണ് മരിച്ചത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുംവഴിയാണ് അപകടം. എട്ടംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ആറുപേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ അവസ്ഥ ഗുരുതരമാണ്.
ഇന്നു രാവിലെ ആറരയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ തൃശൂരിലെ അശ്വിനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബസും കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. അപകടം നടന്നയുടനെതന്നെ രക്ഷാപ്രവർത്തനം നടത്താനായത് മരണസംഖ്യ കുറച്ചു.
ദേശീയപാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള നിർമാണ ജോലികൾ നടക്കുന്നതിനാൽ ഇവിടം അപകട സാധ്യതയുള്ള പ്രദേശമാണ്. റോഡിന്റെ ദിശ സംബന്ധിച്ചുള്ള ആശയക്കുഴപ്പവും ഉണ്ട്. വാഹനങ്ങൾ കൃത്യമായ ട്രാക്ക് പാലിക്കാറില്ല. വാഹനങ്ങളെ വഴി മാറ്റി (ട്രാക്ക് മാറ്റി) വിടുന്നതും പതിവാണ്. അതുകൊണ്ടുതന്നെ ബസ് ആണോ കാർ ആണോ കൃത്യമായി ട്രാക്ക് പാലിക്കാത്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.