09 May 2024 Thursday

ട്രെയിനിന് തീവച്ചത് ഷാറുഖ് സെയ്ഫിയെന്ന് യാത്രക്കാർ തിരിച്ചറിഞ്ഞു;ലക്ഷ്യത്തിൽ അവ്യക്തത

ckmnews

ട്രെയിനിന് തീവച്ചത് ഷാറുഖ് സെയ്ഫിയെന്ന് യാത്രക്കാർ തിരിച്ചറിഞ്ഞു;ലക്ഷ്യത്തിൽ അവ്യക്തത


കോഴിക്കോട്/ ഷൊർണൂർ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ സംഭവദിവസം ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ തിരിച്ചറിഞ്ഞു. ഏപ്രിൽ 2ന് എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കു നേരെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവാവ് ഷാറുഖ് സെയ്ഫിയാണെന്ന് മാലൂർക്കുന്ന് പൊലീസ് ക്യാംപിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് കണ്ണൂർ സ്വദേശികളായ രണ്ടു യാത്രക്കാർ തിരിച്ചറിഞ്ഞത്. 


തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷണ സംഘം ഇന്നലെ ഉച്ചയോടെ ഷാറുഖിനെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഡൽഹിയിൽ നിന്നു പുറപ്പെട്ട ഷാഫി ഷൊർണൂരിലാണ് ട്രെയിനിറങ്ങിയത്. ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ, ഭക്ഷണം കഴിച്ച ഹോട്ടൽ, പെട്രോൾ വാങ്ങിയ പമ്പ്, ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.



സംഭവദിവസം രാവിലെ പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്നു നടന്ന് കാനറ ബാങ്കിനു മുന്നിലെ ഓട്ടോ സ്റ്റാൻഡിലെത്തിയാണ് ഒന്നര കിലോമീറ്റർ അകലെയുള്ള പമ്പിലേക്ക് ഓട്ടോയിൽ പോയത്. പൊതുവാൾ ജംക്‌ഷന് സമീപമുള്ള പമ്പിൽ അര മണിക്കൂറോളമായിരുന്നു തെളിവെടുപ്പ്. അക്രമം ഉണ്ടാകുമ്പോൾ ട്രെയിൻ ഉണ്ടായിരുന്ന എലത്തൂർ റെയിൽവേ ട്രാക്കിൽ മാത്രമാണ് ഇനി തെളിവെടുപ്പ് പൂർത്തിയാകാനുള്ളത്. ഇത് അടുത്ത ദിവസങ്ങളിൽ നടത്തും. 18 വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 


സംഭവം കഴിഞ്ഞ് 2 ആഴ്ചയാകുമ്പോഴും ആക്രമണത്തിനു പിന്നിലെ ഷാറുഖ് സെയ്ഫിയുടെ ലക്ഷ്യം സംബന്ധിച്ച് പൊലീസ് സംഘം ഇപ്പോഴും ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം, കേസിൽ കേന്ദ്ര ഏജൻസികൾ സമാന്തര അന്വേഷണം തുടങ്ങിയതായി സൂചനയുണ്ട്. എൻഐഎ, റിസർച് ആൻഡ് അനാലിസിസ് വിങ്(റോ) എന്നിവ ഉൾപ്പെടെയുള്ള ഏജൻസികളാണ് സംഭവത്തിലെ തീവ്രവാദബന്ധത്തിന്റെ സാധ്യത സംബന്ധിച്ച് അന്വേഷിക്കുന്നത്.