09 May 2024 Thursday

കോഴിക്കോട് ട്രെയിനിൽ തീവെപ്പ്; അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ട്രാക്കിന് സമീപം; പെട്രോളും മൊബൈൽ ഫോണും കണ്ടെത്തി

ckmnews


കോഴിക്കോട്: ട്രെയിനിൽ യാത്രക്കാർക്കു നേരെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ സംഭവത്തിൽ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി. എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ നിന്നാണ് ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.


ഇംഗ്ലീഷിലെഴുതിയ ബുക്ക്, അരക്കുപ്പി പെട്രോൾ എന്ന് സംശിയക്കുന്ന ദ്രാവകം, മൊബൈൽ ഫോൺ, ചാർജർ വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, ടിഫിൻ ബോക്സ്, എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെത്തിയത്. ഇവയെല്ലാം ഫോറൻസിക് സംഘം കൂടുതൽ പരിശോധിച്ചു വരികയാണ്. വിരലടയാളമടക്കം ശേഖരിക്കും.

പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. അക്രമിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചുവന്ന കള്ളി ഷർട്ട് ധരിച്ചയാളാണ് അക്രമിയെന്നാണ് വിവരം. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ‌കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16307) കോരപ്പുഴയ്ക്കു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. ഡി 1 കോച്ചിലുണ്ടായിരുന്നവർക്കു നേരെ പെട്രോൾ സ്പ്രേ ചെയ്‌ത ശേഷം തീകൊളുത്തുകയായിരുന്നു.


ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം. കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയാണോ, ഇത് അന്വേഷണം വഴിതെറ്റിക്കാൻ ബോധപൂർവം ഉപേക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.