മതപണ്ഡിതനായ പോക്‌സോ കേസ് പ്രതിക്ക് മതപരിപാടിയില്‍ പങ്കെടുക്കാൻ വിദേശയാത്രയ്ക്ക് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്ത പ്രതിക്ക് വിദേശ യാത്രാനുമതി നല്‍കി ഹൈക്കോടതി. മതപണ്ഡിതനായ ചിറയന്‍കീഴിലെ എ എം നൗഷാദ് ബാഖവിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മനാമയിലും ഷാര്‍ജയിലും നടക്കുന്ന മതപരിപാടിയില്‍ പങ്കെടുക്കാനാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടത്.
വിചാരണ കോടതിയില്‍ 50,000 രൂപ കെട്ടി വയ്ക്കണം. 30നകം തിരിച്ചെത്തണം, അടുത്ത ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി നല്‍കിയത്. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഇളവ് അനുവദിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് തൃശൂർ ചെറുതുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് നൗഷാദ് ബാഖവി. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിനു പുറത്തു പോകരുതെന്ന് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ വ്യവസ്ഥ വച്ചിരുന്നു. വിദേശത്തു മനാമയിൽ നടക്കുന്ന മതപരമായ ഒരു പരിപാടിയിലും ഷാർജയിലെ മറ്റൊരു പരിപാടിയിലും പങ്കെടുക്കാൻ ഇളവുതേടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.