മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കോഴിക്കോട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ലീഗ് സംസ്ഥാന അച്ചടക്ക സമിതിയുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി. അച്ചടക്ക സമിതിയുടെ ശുപാർശയിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹംസയ്‌ക്കെതിരെ നടപടിയെടുത്തത്.
പ്രവർത്തക സമിതിയിൽ പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിന്റെ പേരിലും കെ എസ് ഹംസക്കെതിരെ നേരത്തെ നടപടി എടുത്തിരുന്നു. അന്വേഷണ വിധേയമായി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഹംസയെ പാർട്ടി സസ്‌പെൻഡ് ചെയ്യകയുമുണ്ടായി. ഇ ഡി യെ ഭയന്ന് മോദിയെയും വിജിലൻസിനെ ഭയന്ന് വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടി എന്നായിരുന്നു കെ എസ് ഹംസയടക്കമുള്ളവരുടെ വിമർശനം. ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.
മുസ്ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.എസ് ഹംസ ചർച്ച തുടങ്ങിയത്. പാർട്ടിയെ നിഷ്‌ക്രിയമാക്കി രാഷ്ട്രീയ ഹിജഡകളെ വളർത്താൻ ശ്രമിക്കരുത് തുടങ്ങി കടുത്ത വാക്കുകൾ ഹംസ പ്രയോഗിച്ചപ്പോൾ പി കെ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി എഴുന്നേറ്റു.
15 മിനിറ്റോളം ബഹളത്തിൽ മുങ്ങിയ യോഗം പിന്നീട് സാദിഖലി തങ്ങൾ ഇടപെട്ടാണ് നിയന്ത്രിച്ചത്. കെ എസ് ഹംസയെയും കുഞ്ഞാലിക്കുട്ടിയെയും അടുത്തേക്ക് വിളിച്ച തങ്ങൾ ഇരുവരെയും ഹസ്തദാനം ചെയ്യിച്ചാണ് പിരിഞ്ഞത്. എന്നാൽ യോഗത്തിൽ നടന്ന കാര്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി വന്നു. ഇത് ബോധപൂർവം മാധ്യമങ്ങൾക്ക് നൽകിയതാണ് എന്നതും ഇതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നുമാണ് പാർട്ടി വിലയിരുത്തൽ.