എയർ ഇന്ത്യാ വിമാനത്തിന് സാങ്കേതിക തകരാർ, തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാന്റിംഗ്
തിരുവനന്തപുരം : കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് സുരക്ഷിതമായി ലാന്റ് ചെയ്തു. പറന്നുയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനത്തിന് ഹൈഡ്രോളിംഗ് തകരാർ മാത്രമാണ് ഉള്ളത്. ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ലാന്റ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.
അടിയന്തിര ലാന്റിംഗിന് അതിന്റേതായ പ്രോട്ടോക്കോൾ ഉണ്ട്. ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണം. മാത്രമല്ല, അടുത്തുള്ള ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് അടിയന്തിര സന്ദേശം നൽകണം. ഇത്തരം സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കിയ ശേഷമാണ് ലാന്റ് ചെയ്തത്. യാത്രക്കാർ സുരക്ഷിതരാണ്. ആരെയും ആശുപത്രിയിലക്ക് മാറ്റേണ്ട സാഹചര്യമുണ്ടായില്ല.