ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ
ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണിയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാൾ പെൺകുട്ടിയുമായി ലഹരി ഇടപാട് നടത്തിയതായി പൊലീസ് സംശയിക്കുന്നു.
മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചെന്ന് കോഴിക്കോട് ജില്ലയിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചയപ്പെട്ട ഇടപാടുകാർ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നു. മൂന്നുവർഷമായി മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചു. സ്‌കൂളിൽ നിന്ന് പഠിച്ചുപോയവർക്കൊക്കെ മയക്കുമരുന്ന് എത്തിച്ചത്. കൈയിൽ മുറിവ് കണ്ടപ്പോൾ ഉമ്മ ടീച്ചറോടും വിവരം പറഞ്ഞിരുന്നെന്നും വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു.
മൂന്നുവർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെൺകുട്ടി. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ലഹരി സംഘത്തിന്റെ കെണിയിൽ ഉൾപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പെൺകുട്ടി 24നോട് വിശദീകരിച്ചു. പെൺകുട്ടിയുടെ കൈയിൽ ബ്ലൈഡ് കൊണ്ട് വരഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാവ് കാര്യങ്ങൾ തിരക്കുന്നത്. അപ്പോഴാണ് ലഹരി ഉപയോഗത്തിന്റെയും കടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്താവുന്നത്.
സ്‌കൂളിൽ പോകുന്ന ഒമ്പതാംക്ലാസുകാരിയെ മാതാവ് പിന്തുടർന്നപ്പോഴാണ് പല അപരിചിതരുമായും കുട്ടി സംസാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇക്കാര്യം സ്‌കൂൾ മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. പലപ്പോഴും വൈകിട്ട് 6.30ന് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയ ശേഷം 11.30 ഓടെയൊക്കെയാണ് തിരികെയെത്തുന്നതെന്നും മാതാവ് പറയുന്നു. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പെൺകുട്ടി നൽകാറുണ്ടായിരുന്നില്ല. സ്‌കൂളിന് സമീപത്ത് ഡ്രഗ് ഡീലർമാരെത്തി ലഹരി സാധനം കൈമാറുന്നുണ്ടെന്ന വിവരവും പെൺകുട്ടി പൊലീസിന് നൽകി