09 May 2024 Thursday

പ്ലാസ്റ്റിക് കട്ടിലിൽ തീ പടർന്ന് കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം

ckmnews

തിരുവനന്തപുരം: പ്ലാസ്റ്റിക് കട്ടിലിൽ തീ പടർന്ന് കിടപ്പുരോഗിയായ വയോധികൻ മരിച്ചു. വിതുര ആനപ്പാറ കാരിക്കുന്ന് സ്വദേശി തങ്കപ്പനാണ്(74) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ട തങ്കപ്പൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത് എന്ന് ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് തങ്കപ്പനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


കിടപ്പു രോഗിയായ അച്ഛന് ചായ കൊടുക്കാനായി സമീപത്ത് താമസിക്കുന്ന മകൾ മുറിയിലേക്ക് കയറിയപ്പോഴാണ് വെന്തെരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. സ്ഥിരമായി കട്ടിലിനു സമീപം മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന ശീലം തങ്കപ്പന് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയിൽ കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്നും തീ പകർന്ന് കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കട്ടിലും അടുത്തുകിടന്ന ടീപ്പോയും പൂർണമായി കത്തിനശിച്ചിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.