27 April 2024 Saturday

സാമൂഹ്യസുരക്ഷയിലും വികസനത്തിലും കേരളം മുന്നില്‍; സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് തുടക്കം

ckmnews

കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. സാമൂഹിക പുരോഗതി, വികസനം അടക്കമുള്ള മേഖലകളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് സഭയില്‍ തുടക്കമായത്. സാമൂഹിക സുരക്ഷയില്‍ മികച്ച് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വികസന കാര്യങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ഉള്ളതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

സുസ്ഥിര വികസനമാണ് കേരളത്തിന്റെ ലക്ഷ്യം. വയോജനങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നുണ്ട്, നീതി ആയോഗ് മാനദണ്ഡങ്ങളില്‍ സംസ്ഥാനം മുന്നില്‍ നില്‍ക്കുന്നു. സംസ്ഥാനത്തെ അതിദാരിദ്ര്യമുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അതിദാരിദ്ര്യ കുടുംബങ്ങളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്.


സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ഇ-ഓഫീസ് എന്ന സംവിധാനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇ ഓഫീസ് സജ്ജമാണ്. കേരള വിജ്ഞാന സാമ്പത്തിക മിഷന്‍ ലക്ഷ്യത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കുടുംബശ്രീക്ക് പ്രത്യേക പരാമര്‍ശവും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് സംസ്ഥാനം പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന, മൃഗസംരക്ഷണ വകുപ്പ് ശാക്തീകരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം, പാല്‍ ഉത്പാദനതില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ നടപടി, വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വലിയ കുതിച്ചുചാട്ടം, വ്യവസായ സൗഹൃദ റാങ്കിങില്‍ മുന്നേറ്റം, എന്നീ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നയപ്രഖ്യാപനത്തെ ഭരണകക്ഷി അംഗങ്ങള്‍ ഡെസ്‌കില്‍ കയ്യടിച്ച് സ്വാഗതം ചെയ്തു.