01 May 2024 Wednesday

ബ്രസീലിന്‍റെ പരാജയത്തിന് പിന്നാലെ കോച്ച് പദവി ഒഴിഞ്ഞ് ടിറ്റെ

ckmnews

ക്രൊയേഷ്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ കോച്ച് സ്ഥാനം രാജി വച്ച് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടിറ്റെ ഇക്കാര്യം വിശദമാക്കിയത്. 2016ലാണ് ടിറ്റെ ബ്രസീലിന്‍റെ പരിശീലകനായി എത്തുന്നത്. ഇതിന് പിന്നാലെയാണ് ബ്രസീലിന് കോപ്പ അമേരിക്ക കപ്പ് നേടിയത്.


പരിശീലകനെന്ന നിലയില്‍ ടിറ്റെ ബ്രസീലിനൊപ്പമുണ്ടായിരുന്നത് 81 മത്രങ്ങളിലായിരുന്നു. ഇതില്‍ 61 മത്സരങ്ങളിലും ബ്രസീല്‍ ജയം നേടിയിരുന്നു. നേരത്തെ ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തില്‍ ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും ഗ്രൌണ്ടിലിറങ്ങി കളിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീമിലെ മുഴവന്‍ കളിക്കാരെയും ഒരു ടീം ടൂര്‍ണമെന്‍റില്‍ ഗ്രൗണ്ടിലിറക്കുന്നത്.


2014ലെ ലോകകപ്പില്‍ ടീമിലുള്ള 23 കളിക്കാരെയും ഗ്രൗണ്ടിലിറക്കി നെതര്‍ലന്‍ഡ്സ് റെക്കോര്‍ഡിട്ടിരുന്നെങ്കിലും ഒരുപടി കൂടി കടന്ന 26 പേരെയും ഗ്രൗണ്ടിലറക്കിയാണ് ടിറ്റെ റെക്കോര്‍ഡിട്ടത്. കൊറിയയ്ക്കെതിരെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറെ അടക്കം ടിറ്റെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. ബ്രസീലിനെ ഷൂട്ടൗട്ടില്‍ വീഴ്‌ത്തി ക്രൊയേഷ്യ സെമിയിലെത്തുന്ന ആദ്യ ടീമായി മാറിയിരുന്നു.


ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. എക്‌സ്‌ട്രാ ടൈമിലെ നെയ്‌മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്‍റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.