27 April 2024 Saturday

നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മെസിപ്പട അര്‍ജന്റീന സെമിയില്‍

ckmnews

അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന കളിയില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍.  ബ്രസീലിന് പിഴച്ച പെനാലിറ്റിയില്‍ അര്‍ജന്റീന വിജയം നേടിയെടുത്ത് സെമിയിലേക്ക് നടന്നടുക്കുകയായിരുന്നു. എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടുക്കുകയായിരുന്നു. അതാണ് കളിയില്‍ അതി നിര്‍ണായകമായത്. 


ഇഞ്ച്വറി ടൈമില്‍ രണ്ടാം ഗോള്‍ നേടി നെതര്‍ലന്‍ഡ്‌സ് സമനില പിടിച്ചതിനെത്തുടര്‍ന്ന് നല്‍കിയ എക്‌സ്ട്രാ ടൈമില്‍ രണ്ട് ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു.


ഇഞ്ച്വറി സമയത്ത് കിട്ടിയ ഫ്രീ കിക്ക് മുതലാക്കിയായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ രണ്ടാം ഗോള്‍. 2-1ന് മുന്നിട്ടുനിന്ന അര്‍ജന്റീന ഏറെക്കുറെ സെമിയിലേക്ക് കടക്കുമെന്ന് ഉറപ്പായ സമയത്തായിരുന്നു അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് ആ ഡച്ച് ഗോള്‍ പിറന്നത്. അര്‍ജന്റീനയുടെ പ്രതിരോധപ്പൂട്ട് തകര്‍ത്ത് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു വെഗോസ്റ്റ്.


73ാം മിനിറ്റില്‍ ലഭിച്ച പെനാലിറ്റി കിക്ക് ഗോളാക്കി മാറ്റിയാണ് മെസി അര്‍ജന്റീനയെ രണ്ടാമത് മുന്നിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റുന്നതില്‍ പിഴവ് സംഭവിച്ച മെസി ഈ മത്സരത്തില്‍ മികച്ച നേട്ടമാണുണ്ടാക്കിയത്. സെമി ഉറപ്പിച്ച അര്‍ജന്റീനയ്ക്ക് 83-ാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്‌സിന്റെ മറുപടിയുമെത്തി. വെഗോര്‍സ്റ്റിന്റെ ഗോള്‍ അര്‍ജന്റീനയുടെ ലീഡ് കുറയ്ക്കുന്ന നിലയുണ്ടായി.


കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൂടുതല്‍ സമയവും നെതര്‍ലന്‍ഡ്സാണ് പന്ത് കൈവശം വച്ചത്. 63-ാം മിനിറ്റില്‍ ലഭിച്ച ഗംഭീര അവസരം തകര്‍ത്ത് മെസിയുടെ ഫ്രീ കിക്ക് പുറത്തേക്ക് പോയി. 66-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന് പകരക്കാരനായി ലിയാന്‍ഡ്രോ പരേഡസ് കളത്തിലിറങ്ങി. ആദ്യ പകുതിയില്‍ അഞ്ച് ഷോട്ടുകള്‍ ഉതിര്‍ത്ത അര്‍ജന്റീന മൂന്നെണ്ണം ഓണ്‍ ടാര്‍ജെറ്റിലുമടിച്ചു. ഒരൊറ്റ ഷോട്ടുപോലും ഓണ്‍ ടാര്‍ഗെറ്റിലേക്കടിക്കാന്‍ പക്ഷേ നെതര്‍ലന്‍ഡ്സിന് സാധിച്ചില്ല. പന്ത് കൂടുതല്‍ സമയവും കൈവശം വച്ചത് നെതര്‍ലന്‍ഡ്സ് ആയിരുന്നെങ്കിലും അര്‍ജന്റീന കളം പിടിക്കുകയായിരുന്നു.


ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്വാട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ മെസിയുടെ തന്ത്രപൂര്‍വമായ പാസില്‍ ഡച്ച് പ്രതിരോധം തകര്‍ത്ത് മോളിനയിലൂടെയാണ് സുന്ദരമായ ആദ്യഗോള്‍ പിറന്നത്.