പാതി കത്തിയ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി
മലപ്പുറം∙ തിരുനാവായ കൻമനത്ത് നവജാത ശിശുവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്ക്കൾ കടിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാവൂർ വളപ്പിൽ അലവിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചതായാണു വിവരം.
കണ്ടമ്പാറയി അലവിക്കുട്ടിയുടെ വീടിനടുത്ത് മാലിന്യം തള്ളുന്ന കുഴിയിലാണു പാതി കത്തിക്കരിഞ്ഞ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കാക്കകള്‍ കൊത്തിപ്പറിക്കുന്നതു കണ്ടാണ് അയല്‍ക്കാര്‍ ശ്രദ്ധിച്ചത്. മാലിന്യക്കുഴിയിലിട്ട് ആരോ കത്തിച്ച മൃതദേഹം തെരുവുനായ്ക്കൾ പിന്നീട് മാന്തിയെടുത്ത് കടിച്ചു പറിച്ചുവെന്നാണ് നിഗമനം.
സമീപ പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളുണ്ട്. നവജാത ശിശുവിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിലിട്ടു തീ കൊളുത്തിയശേഷം മണ്ണിട്ടു മൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ് സ്ഥലത്തെത്തി പരിശോധന നടത്തി. കല്‍പ്പകഞ്ചേരി പൊലീസ് അന്വേഷണം നടത്തുകയാണ്.