27 April 2024 Saturday

കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

ckmnews

കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു 


കോഴിക്കോട്: മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ (72) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ ആറുമണിയോടെ ആയിരുന്നു അന്ത്യം.


മർകസ് വൈസ് പ്രിൻസിപ്പാളും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആദ്യ ശിഷ്യനും ആണ്. മുസ്ലിം കർമ്മ ശാസ്ത്ര പഠനരംഗത്തെ വിദഗ്ദനായ എ.പി. മുഹമ്മദ് മുസ്ലിയാരുടെ പഠനങ്ങളും ഫത്വകളും പ്രഭാഷണങ്ങളും മുസ്ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയിരുന്നു. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.


പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950ൽ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ ആയിരുന്നു ജനനം. കാന്തപുരം, കോളിക്കൽ, മാങ്ങാട് തുടങ്ങിയ ദർസുകളിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ കീഴിലെ ദീർഘകാല പഠനത്തിനു ശേഷം തമിഴ്നാട് വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി. 1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം.


കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.


മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയറക്ടർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്രീഫ.

മരുമക്കൾ: ഇ.കെ. ഖാസിം അഹ്സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.


രാവിലെ ഒൻപത് മണിക്ക് കാരന്തൂർ ജാമിഅ മർകസ് മസ്ജിദിൽ വെച്ചു നടക്കുന്ന മയ്യിത്ത് നിസ്കാരത്തിനു ശേഷം കൊടുവള്ളി കരുവൻപൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർ സ്ഥാനിൽ ഖബറടക്കും.


ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു