27 April 2024 Saturday

ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ്; 500 രൂപയ്ക്കുള്ള സാധനമില്ല; 150 രൂപ വരെ കുറവ്

ckmnews




തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ തട്ടിപ്പു നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഓണക്കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്നാണു കണ്ടെത്തല്‍. പറഞ്ഞിരുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കളാണ് പാക്കറ്റുകളിൽ ഉണ്ടായിരുന്നത്. മിക്ക പാക്കിങ് സെന്‍ററുകളിലേയും ഓണക്കിറ്റുകളിൽ കാണപ്പെട്ടത് 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങളാണ്.


500 രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. ശർക്കരയുടെ തൂക്കത്തിൽ 50 ഗ്രാം മുതൽ 100 ഗ്രാം വരെ കുറവുള്ളതായി കണ്ടെത്തി. ചില പാക്കറ്റുകളിൽ നിർമാണ തീയതി, പാക്കിങ് തീയതി എന്നിവ ഉണ്ടായിരുന്നില്ല. ചില കിറ്റുകളിൽ എല്ലാ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തിയിരുന്നില്ല. ഓണക്കിറ്റുകളിലെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിൽ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായും പരിശോധനയിൽ കണ്ടെത്തി.


വരും ദിവസങ്ങളിലും പരിശോധന തുടരും. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും വിജിലൻസ് അറിയിച്ചു. കിറ്റുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് ‘ഓപ്പറേഷൻ ക്ലീൻ കിറ്റ്’എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത്. അതേസമയം, കിറ്റില്‍ നല്‍കുന്ന 11 ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു.


500 രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം. എന്നാൽ സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പെടെ ഒരു കിറ്റിന് ചെലവ് 500 രൂപ. ഇതേ 11 സാധനങ്ങള്‍ സപ്ലൈകോ ഒൗട്ട്ലറ്റില്‍ നേരിട്ടു പോയി വാങ്ങുക. ആകെ ചെലവാകുന്നത് 357 രൂപ. 20 രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാലും ആകെ 382 രൂപയേ ആകൂ. പൊതുവിപണിയിൽ മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും 500 രൂപ വരുന്നില്ല.


ശരിക്കും ഇത്രയും സാധനങ്ങള്‍ ഇടെന്‍ഡര്‍ വഴി വാങ്ങാന്‍ സപ്ലൈകോയ്ക്ക് എത്ര രൂപ ചെലവായി? പല വിതരണക്കാരില്‍ നിന്ന് പല വിലയ്ക്ക് വാങ്ങിയതിനാല്‍ ഒാരോന്നിന്റെയും ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി കണക്കാക്കി നോക്കി. ആകെ ചെലവ് 337രൂപ 18 പൈസ മാത്രം. കിറ്റൊന്നിന് അഞ്ചുരൂപ പായ്ക്കിങ് ചാര്‍ജ് കൂടി കൂട്ടിയാലും ഒരു കിറ്റിന് ചെലവ് 342.18 രൂപയേ ചെലവ് വന്നിട്ടുള്ളൂ. അതായത് പറഞ്ഞതിനേക്കാള്‍ 100 മുതല്‍ 150 രൂപ വരെ കുറവ്. 88 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഒാണക്കിറ്റ് നല്‍കുന്നത്.