ശക്തമായ മഴ: ട്രെയിനുകൾക്ക് നിയന്ത്രണം, യാത്രക്കാർക്കായി കോഴിക്കോട് - തിരുവനന്തപുരം റൂട്ടിൽ കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി
കൊച്ചി: എറണാകുളത്ത് പെയ്ത ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ വെള്ളക്കെട്ട് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സിഗ്നൽ തകരാർ ട്രെയിൻ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ് സർവ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.കണ്ണൂർ എക്സിക്യൂട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയിൽ ഇന്ന് ഭാഗികമായി റദ്ദ് ചെയ്തു.
16308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ സർവ്വീസ് അവസാനിപ്പിച്ചു.
കണ്ണൂരിലേക്ക് പോകുന്ന 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും.
കോട്ടയം വഴിയുള്ള 06769 എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്നാവും സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷനും - തൃപ്പൂണിത്തുറക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.
ആലപ്പുഴ വഴി തിരിച്ചുവിട്ട 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230 - സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് മാറി സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നതിനാൽ ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന, 17230 സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ്സ് ഇന്ന് കോട്ടയം വഴി തന്നെ സർവീസ് നടത്തും.
അതേസമയം, സിഗ്നൽ തകരാർ മൂലം ട്രെയിൻ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ് സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. രംഗത്തെത്തി. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെ കൂടുതൽ സർവ്വീസുകൾ ഓൺലൈൻ റിസർവേഷനിൽ ഉൾപ്പെടുത്തി, യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് സർവീസ് നടത്തും. കൂടാതെ, നിലവിൽ സർവീസ് നടത്തിവരുന്ന തിരുവനന്തപുരം - കോഴിക്കോട്, കോഴിക്കോട് - തിരുവനന്തപുരം ബൈപ്പാസ് റൈഡറുകൾ ഓരോ മണിക്കൂർ ഇടവേളകളിൽ എത്രയും വേഗം യാത്രക്കാർക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും തിരിച്ചും എത്തുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.പുഷ്ബാക്ക് സീറ്റോട് കൂടിയ, ഇരുന്ന് യാത്രചെയ്യാനാവുന്ന ഈ സർവ്വീസുകളിൽ വേഗത്തിൽ എത്തിച്ചേരാനാകും. കൂടാതെ യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകളും ഏർപ്പെടുത്തുമെന്നും സി.എം.ഡി. അറിയിച്ചു. യാത്രക്കാർക്കായി 'ente KSRTC' ആപ്പിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.