26 April 2024 Friday

പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; അഞ്ച് പേർ കസ്റ്റഡിയിൽ, ഒരാൾ അറസ്റ്റിൽ

ckmnews

പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. സ്വരാജ്, ഹക്കീം, അജയ്, ഷമീർ, മദൻ കുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ തിരുവാലത്തൂർ സ്വദേശി ഋഷികേശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


പാലക്കാട് തത്തമംഗലം സ്വദേശി സുബീഷ് (20) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 19 മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിനൽകി. ഇതിനിടെ ഇന്നലെ രാത്രിയാണ്. യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫൊറൻസിക് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

മൃതദേഹം സാഹസികമായി ഇവിടെ കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നാണ് പൊലീസ് അനുമാനം. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഒരു സ്ഥലമാണ് ഇത്. കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോർട്ട്. ഈ മാസം 19ന് പാലക്കാട്ടെ മെഡിക്കൽ ഷോപ്പിനു സമീപം ബലമായി സ്കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിക്ക് സമീപത്തെ ശ്മശാനത്തിൽ വച്ച് സുബീഷിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. 19നു കാണാതായ സുബീഷ് ഏറെ ദിവസം മടങ്ങിവരാത്തതിനാലും ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാലും കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരാഴ്ചയോളം ചതുപ്പിൽ കിടന്നതിനാൽ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ മാത്രമേ ലഭിച്ചുള്ളൂ.